Friday, 5 June 2009

എന്റെ ഹൃദയത്തിന്റെ കൂട്ടുകാരി..........

ഇന്നു june 6, എന്റെ മാളുവിന്റെ ജന്മദിനം. ഒരു പക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടാവും ഞാന്‍ ഈ ദിവസം ഓര്‍ക്കുന്നത് , പക്ഷെ എന്റെ ജന്മദിനങ്ങള്‍ ഒന്നും തന്നെ അവള്‍ ഓര്‍ക്കാതിരുന്നിട്ടില്ല.
എന്നും അതങ്ങനെയായിരുന്നു, അവള്‍ എന്നെ ഒരുപാടു സ്നേഹിച്ചിരുന്നു...

മാളു എന്റെ കൂട്ടുകാരിയാണ്‌, എന്റെ ഹൃദയത്തിന്റെ കൂട്ടുകാരി...

തൃശ്ശൂര്‍ ജില്ലയില്‍ അങ്ങ് മായന്നൂര്‍ കാടുകളുടെ നടുവില്‍ നിളയുടെ
തീരത്ത്
ഒരു സ്വര്‍ഗമുണ്ട് ,സ്വപ്നങ്ങളുടെ ലോകം..അതാണ്‌ നവോദയ... എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനങ്ങള്‍ അവിടെയായിരുന്നു.... ഒരുപാടു തമാശകളും, കൊച്ചു കൊച്ചു വഴക്കുകളും, ഭയങ്കര വികൃതികളുമായി, ഞങ്ങള്‍ അവിടെ വെറുതെ ജീവിക്കുകയായിരുന്നില്ല ആഖോഷിക്കുകയായിരുന്നു....

ജീവിതത്തില്‍ ആദ്യമായി മാതാപിതാക്കളെ പിരിഞ്ഞു ഹോസ്റ്റല്‍ ജീവിതത്തിലേക്ക് ...എന്റെ ഏറ്റവും നല്ല കൂട്ടുകാരെ എനിക്ക് കിട്ടിയത് അവിടെ നിന്നാണ്....

മാളു ക്ളാസിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. ചുരുണ്ട തലമുടിയും, ചെറിയ മുഖവും, വിടര്‍ന്ന കണ്ണുകളും എപ്പോഴും ചിരിക്കുന്ന ചുണ്ടുകളും പിന്നെ ഒരുപാടു സ്നേഹിക്കുന്ന മനസ്സും...
നമുക്കൊരാളെ എത്ര മാത്രം മനോഹരമായി സ്നേഹിക്കാം എന്ന് എന്നെ പഠിപ്പിച്ചത് അവളാണ് .
ആരാണ് അവളെ ആദ്യമായി പീലു എന്ന് വിളിച്ചതെന്ന് എനിക്കറിയില്ല...പക്ഷെ ഞാന്‍ ആദ്യമായി അവളെ അങ്ങനെ വിളിച്ചപ്പോള്‍ അവള്‍ കരഞ്ഞു... അപ്പോള്‍ മാത്രമല്ല ഞാന്‍ പല വട്ടം അവളെ കരയിച്ചിട്ടുണ്ട്‌... പിരിയാന്‍ നേരം എന്റെ ഓട്ടോഗ്രാഫില്‍ അവള്‍ എഴുതി... "കൂട്ടുകാരാ, ഈ ജീവിതയാത്രയില്‍ എന്നെങ്കിലും എന്റെ മിഴികള്‍ നിറഞ്ഞിട്ടുന്റെങ്കില്‍ അത് നിനക്കു വേണ്ടി മാത്രമായിരുന്നു ..."

പത്താം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നത്... ഏഴാം ക്ളാസിലെ ഒരു കൊച്ചു സുന്ദരിയെ. മാളു ഇതറിഞ്ഞപ്പോള്‍ എന്നെ ഒത്തിരി ശകാരിച്ചു, ഒരിക്കലും ഇതൊന്നും വേണ്ട എന്നുപദേശിച്ചു ഒടുവില്‍ കരഞ്ഞു... പക്ഷെ എന്തോ ഞാന്‍ ഒരിക്കലും നേരെയാവില്ല എന്നറിഞ്ഞിട്ടായിരിക്കും പിന്നീട് ആ പെണ്‍കുട്ടിയെ കാണുമ്പോഴൊക്കെ എന്നെ കളിയാക്കും... ഒടുവില്‍ ഇതേ പെണ്‍കുട്ടിക്ക് ഒരു പ്രേമലേഖനം കൊടുത്തതിന്റെ പേരില്‍ എനിക്ക് സസ്പെന്‍ഷന്‍ കിട്ടിയപ്പോള്‍ അവള്‍ വീണ്ടും കരഞ്ഞു. പിന്നീട് ഇതേപ്പറ്റി അവള്‍ പറഞ്ഞു, "നീയില്ലാത്ത നവോദയ എത്ര മാത്രം ദുസ്സഹമാനെന്നു എനിക്ക് അന്നാണ് മനസിലായത്". ഞാന്‍ തിരിച്ചു വരുന്നതു വരെ ക്ളാസിലെ എല്ലാ നോട്ടുകളും അവള്‍ പകര്‍ത്തി വച്ചിരുന്നു, എനിക്ക് വേണ്ടി.

ഓരോ ദിവസവും എനിക്ക് തരാന്‍ അവള്‍ എന്തെങ്കിലും കരുതി വച്ചിരുന്നു.ഒരു മിട്ടായിയോ അല്ലെങ്കില്‍ ഒരു കൊച്ചു പൂവോ അങ്ങനെ എന്തെങ്കിലും. എന്നും അസ്സംബ്ളി കഴിഞ്ഞു ഞാന്‍ ക്ളാസ്സില്‍ പോകുന്ന വഴിയില്‍ കാത്തു നിന്നു അവള്‍ അതെനിക്ക് തരും. അവള്‍ക്കു കിട്ടുന്ന എല്ലാ പലഹാരങ്ങളും എനിക്ക് വേണ്ടി മാറ്റി വക്കും. പക്ഷെ ഒരിക്കലും അവള്‍ അത് കഴിച്ചിരുന്നോ എന്ന് ഞാന്‍ അന്വേഷിക്കാറില്ല. അത് മുഴുവന്‍ ഞാന്‍ കഴിച്ചു തീരുന്നത് വരെ അവള്‍ നോക്കി നില്ക്കും. ഞാന്‍ മറ്റാരുമായും അത് പങ്കു വയ്ക്കുന്നത് അവള്‍ക്കിഷ്ടമില്ല.

ഇന്റര്‍വെല്‍ സമയത്തു വരാന്തയിലെ പേപ്പര്‍ സ്റ്റാന്റിന്റെ ഇരു വശങ്ങളിലും നിന്നു ഞങ്ങള്‍ സംസാരിക്കും. പക്ഷെ ആരും ഒരിക്കലും ഞങ്ങളെ സംശയിച്ചിട്ടില്ല. എപ്പോഴും സംശയദൃഷ്ട്ടിയോടെ മാത്രം നടന്നിരുന്ന അധ്യാപകര്‍ വരെ ഞങ്ങളെ ഒഴിവാക്കിയിരുന്നു. അത് ഒരിക്കലും എന്റെ കഴിവായിരുന്നില്ല. എന്നോട് അടുപ്പമുള്ള മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കും നല്ല വഴക്ക് കേട്ടിട്ടുണ്ട്. ഞാനാണ് സ്കൂളിലെ പെണ്‍കുട്ടികളെ ഒക്കെ വഴി തെറ്റിക്കുന്നത് എന്ന് ഒരിക്കല്‍ ഒരു അധ്യാപിക പറയുകയുണ്ടായി. അന്ന് ഞാന്‍ അത് വളരെ അഹങ്കാരത്തോടെ ഒരു അംഗീകാരമായി പലരോടും പറഞ്ഞു നടന്നിരുന്നു. മാളുവിന്റെ നിഷ്കളങ്കതയില്‍ എല്ലാവര്ക്കും നല്ല വിശ്വാസമായിരുന്നു.

അവളെപ്പറ്റി ഓര്‍ക്കുമ്പോള്‍ അവളുടെ ചിരിക്കുന്ന മുഖം മാത്രമേ എല്ലാവര്‍ക്കും ഓര്മ വരൂ. എപ്പോഴും എല്ലാവരെയും ചിരിച്ചു കൊണ്ടു സ്വീകരിക്കാന്‍ അവള്‍ക്കറിയാമായിരുന്നു. ക്ളാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വഴക്കിലൊന്നും അവള്‍ ഉണ്ടാവാറില്ല.

ആദ്യമായി ഞാന്‍ വേദിയില്‍ കയറി ഒരു നാടകം കളിച്ചപ്പോള്‍ എന്നെ ആദ്യം അഭിനന്ദിച്ചത് അവളാണ്. എന്നും ചന്ദനം തൊടുവിച്ചു കൊണ്ടാണ് അവള്‍ എന്നെ പരീക്ഷ ഹാളില്‍ പറഞ്ഞയച്ചിരുന്നത്. എന്നും രാത്രിയിലെ study time കഴിഞ്ഞു പോകുമ്പോള്‍ mess hall ലെ ഷെല്‍ഫുകളില്‍ ഒന്നില്‍ എനിക്ക് വേണ്ടി ഒരു കുറിമാനമുണ്ടായിരിക്കും... അത് നിറയെ സ്നേഹമായിരുന്നു.....

കാലം കടന്നു പോയി...നവോദയ ജീവിതം അവസാനിച്ചു...പുതിയ കൂട്ടുകാര്‍ പുതിയ ലോകം, ഇതിനിടയില്‍ പലപ്പോഴും ഞാന്‍ അവളെ മറന്നു. പക്ഷെ അവളുടെ സ്നേഹം കത്തുകളുടെയും പിറന്നാള്‍ ആശംസാ കാര്ടുകളിലൂടെയും എന്നെ തേടി വന്നു. അവളുടെ വിവാഹത്തിന് അവള്‍ എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയ പോലെ കൈ നിറയെ മിട്ടായിയുമായി ഞാന്‍ കാണാന്‍ ചെന്നു.
അവളുടെ മുഖം ഒരു പനിനീര്‍ പൂ പോലെ വിടര്‍ന്നിരുന്നു....

ഞാന്‍ ഒരു ജോലിക്കാരനായി, മുംബൈ മഹാനഗരത്തിലെ തിരക്കിട്ട ജീവിതം,ഇതിനിടയില്‍ വീണ്ടും ഞാന്‍ എന്റെ മാളുവിനെ മറന്നു. ഒരിക്കല്‍ ഒരു ദിവസം ഞാന്‍ പൂനയില്‍ നിന്നും നൂറു കിലോമീറ്റര്‍ ദൂരെ സാഖര്‍വാടി എന്ന സ്ഥലത്തു cadbury ചോക്ലേറ്റ് ഉണ്ടാക്കുന്ന ഒരു കമ്പനിയിലേക്കുള്ള യാത്രയിലാണ് ഒരു സുഹൃത്തിന്റെ ഫോണ്‍ ...
"അവള്‍ മരിച്ചു...പ്രസവത്തിനിടയില്‍ ...."

അവളെപ്പോലെ നിഷ്ക്കളങ്കയായ ഒരു കൊച്ചു പൈതലിനെ ഞങ്ങള്‍ക്ക് സമ്മാനിച്ച്‌ കൊണ്ട് ....
ഞങ്ങളെയെല്ലാം കരയിപ്പിച്ചു കൊണ്ട് അവള്‍ പോയി....

ഇന്ന് ,ഇങ്ങു ദൂരെ, മലകള്‍ക്കും സമുദ്രങ്ങള്‍ക്കും ഇപ്പുറം ഒരു തണുത്ത വെളുപ്പാന്‍കാലത്ത് ഞാന്‍ എന്റെ മാളുവിനെപ്പറ്റി ഓര്‍ക്കുകയാണ് .... ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു " നീ കരയരുത് ,നീ കരയുന്നത് എനിക്ക് സഹിക്കാനാവില്ല."
ഇന്ന് ഞാന്‍ കരയുകയാണ് . അവള്‍ക്ക് വേണ്ടി.....